ചെന്നൈ ; മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന് (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു. രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയില്‍ മലയാളികളുടെ അഭിമാനമാണ് ടി.എന്‍.ശേഷന് തിരഞ്ഞെടുപ്പ് കമ്മിഷന് എന്ന ഒരു സംവിധാനമുണ്ടെന്ന് ഇന്ത്യയിലെ സാമാന്യജനം അറിഞ്ഞത് ടി.എന്‍. ശേഷന് അതിന്റെ തലപ്പത്ത് എത്തിയപ്പോഴായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനപ്രതിധി തിരഞ്ഞെടുപ്പു നടത്തിപ്പുകാരന്റെ ചുമതലയും അധികാരവുമെന്തെന്ന് അദ്ദേഹം രാജ്യത്തെ ബോധ്യപ്പെടുത്തി.
പാലക്കാട് തിരുനെല്ലായി ഗ്രാമത്തില്‍ 1933 മേയ് 15നായിരുന്നു ജനനം. പിതാവ് പ്രഗത്ഭ അഭിഭാഷകനായിരുന്ന നാരായണ അയ്യര്‍. അമ്മ സീതാലക്ഷ്മി. എസ്എസ്എല്‍സി, ഇന്റര്‍മീഡിയറ്റ്, ഡിഗ്രി, സിവില്‍സര്‍വീസ് പരീക്ഷകളിലെല്ലാം ഒന്നാംറാങ്കുകാരന് എന്ന അത്യപൂര്‍വ ബഹുമതിക്ക് ഉടമയായ ശേഷന് 1955 -ല്‍ ഐഎഎസ് നേടി. തമിഴ്നാട് കേഡര്‍ ചോദിച്ചുവാങ്ങിയ അദ്ദേഹം 1956-ല്‍ കോയമ്പത്തൂര്‍ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ശേഷന്റെ പ്രാഗത്ഭ്യം പരിഗണിച്ച് പരിശീലനം കഴിയുന്നതിനു മുമ്പുതന്നെ സബ്കലക്ടറായി പ്രമോഷന് ലഭിച്ചു. തമിഴ്നാട് ഗ്രാമവികസന വകുപ്പില്‍ അണ്ടര്‍സെക്രട്ടറിയായും മധുരയില്‍ കലക്ടറായും പ്രവര്‍ത്തിച്ചു.
962ല്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടറായി നിയമിതനായി. തമിഴ്നാട് വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറിയും ഡയറക്ടറുമായി. എണ്ണപ്രകൃതിവാതകം, ബഹിരാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലും പ്രവര്‍ത്തിച്ചു. 1986ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി തന്റെ സുരക്ഷയുടെ ചുമതലുള്ള സെക്രട്ടറിയായി ശേഷനെ നിയമിച്ചു.
1988ല്‍ പ്രതിരോധ സെക്രട്ടറിയായി. 1989 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. വി.പി. സിങ് പ്രധാനമന്ത്രിയായപ്പോള്‍ ശേഷനെ ആസൂത്രണ കമ്മിഷനിലേക്കു മാറ്റി. പിന്നീട് എസ്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കെ 1990 ഡിസംബര്‍ 12ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റ അദ്ദേഹം 1996 ഡിസംബര്‍ 11വരെയുള്ള ആറു വര്‍ഷക്കാലയളവില്‍ രാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങള്‍ നടത്തി. തിരഞ്ഞെടുപ്പ് ചെലവും സമയവും വെട്ടിക്കുറച്ചത് ശേഷന്റെ കാലത്തായിരുന്നു.